Type Here to Get Search Results !

കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് സര്‍ക്കാര്‍ സഹായം; 1416 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു



സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.
ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണ്  സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതൽ ഡിസംബർ വരെയാണ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും. ‘വ്യവസായ ഭദ്രത’ സ്‌കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബർ 31 എന്നതിൽ നിന്നും 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ‑ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായം ലഭ്യമാക്കും.



സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും.  അർഹരായ യൂണിറ്റുകൾക്കുള്ള സബ്‌സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയർത്തി. വ്യവസായിക പിന്നാക്ക ജില്ലകളിലും  മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്‌സിഡി 30 ലക്ഷം  എന്നുള്ളത് 40 ലക്ഷം ആയും ഉയർത്തി. 3000 യൂണിറ്റുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നായി 445 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിത- യുവ — പട്ടികജാതി പട്ടികവർഗ്ഗ — എൻ.ആർ.കെ സംരംഭകർക്കും 25 ശതമാനം വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.



മുൻഗണനാ വ്യവസായ സംരംഭങ്ങളായ റബർ, കൃഷി, ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിർമ്മാണം, പാരമ്പര്യേതര ഊർജ്ജ ഉല്പാദനം, ഉപകരണ നിർമ്മാണം, ബയോ ടെക്‌നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പുനരുപയോഗ യൂണിറ്റുകൾ, ജൈവ — കീടനാശിനി നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്ക് 45 ശതമാനം സഹായം സബ്‌സിഡിയായി ലഭിക്കും. സഹായത്തിന്റെ തോത് 40 ലക്ഷത്തിൽ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വർധിപ്പിച്ചു. വ്യാവസായിക പിന്നാക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകർക്കും 45 ശതമാനം സബ്‌സിഡിയായി നൽകും.



നാനോ യൂണിറ്റുകൾക്കുള്ള സഹായങ്ങളും വിപുലപ്പെടുത്തി. സേവന രംഗത്ത് പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആകെ 60 കോടി രൂപയുടെ ധനസഹായമാണ് മേഖലയിൽ നൽകുന്നത്. 600 യൂണിറ്റുകൾക്ക് വരെ പ്രയോജനം ലഭ്യമാക്കും. നാനോ യൂണിറ്റുകളിൽ അഞ്ച് ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കാണ് നിലവിൽ പലിശ സബ്‌സിഡി ലഭിച്ചിരുന്നത്. എന്നാൽ ഇത് 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കും ലഭ്യമാക്കും. സേവന രംഗത്ത് പ്രവർത്തിക്കുന്ന 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള നാനോ യൂണറ്റുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 30 കോടി രൂപയുടെ വായ്പ ഇതിലൂടെ നാനോ യൂണിറ്റുകൾക്ക് ലഭിക്കും.



കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനിൽ നിന്ന് വായ്പയെടുത്ത തുക ലോക്ഡൗൺ സാഹചര്യത്തിൽ തിരിച്ചടക്കാൻ കഴിയാത്തവർക്ക് അവരുടെ അക്കൗണ്ടിൽ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല. 179 കോടി രൂപയുടെ വായ്പ ഇപ്രകാരം ഇതിനായി പുന:ക്രമീകരിക്കും. വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂൺ വരെ ദീർഘിപ്പിച്ചു. ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കുകയാണ്. ഉപഭോക്താക്കളുടെ ഒരു വർഷത്തേക്കുള്ള പിഴ പലിശയും ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് ഒഴിവാക്കി നൽകും. ആദ്യ ഘട്ടമെന്ന നിലയിൽ ചെറുകിട- സൂക്ഷ്മ‑ഇടത്തരം സംരംഭകർക്കായി അഞ്ച് ശതമാനം പലിശയിൽ 100 കോടി രൂപ വായ്പയായി നൽകും. 150 സംരംഭങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തിരിച്ചെത്തിയ പ്രവാസികൾക്കായി അഞ്ച് ശതമാനം നിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതികൾക്കും രൂപം നൽകും. നോർക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.