Type Here to Get Search Results !

പരിഹാരത്തിന് തയ്യാറാണ്’; കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ

 




കാർഷിക നിയമങ്ങൾക്കെതിരെ ഏഴ് മാസമായി തുടരുന്ന കർഷക സമരം ഇനിയെങ്കിലും അവസാനിപ്പിക്കാൻ കർഷകർ തയ്യാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളോട് കർഷകർക്ക് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അത് തുറന്ന് ചർച്ച ചെയ്യാനും പരിഹരിക്കാനും സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കൂടാതെ എല്ലാ കർഷക സംഘടനകളോടും സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 55 സെക്കൻ്റുള്ള ഒരു വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കര്‍ഷക സമരം തുടങ്ങി ഏഴ് മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഇന്നെല കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി രാജ്ഭവന്‍ മാര്‍ച്ച് ആസൂത്രണം ചെയ്തിരുന്നു. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്. ദില്ലി – ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലിയും നടന്നിരുന്നു. കഴിഞ്ഞ നവംബര്‍ ഇരുപത്തിയാറിനായിരുന്നു പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ആരംഭിച്ചത്. പിന്നാലെ ഹരിയാനയില്‍ നിന്നും, ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തി. സിംഗു, തിക്രി, ഖാസിപൂര്‍ അതിര്‍ത്തികളിലാണ് സമരം കത്തിപ്പടര്‍ന്നത്.

കാര്‍ഷിക നിയമങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കര്‍ഷകരുമായി എത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി മന്ത്രി മുന്‍പും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ എത് കര്‍ഷക സംഘടനയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇതിനായി എത് അര്‍ദ്ധരാത്രിയും സംഘടനകള്‍ക്ക് കൃഷിമന്ത്രിയായ തന്നെയൊ സര്‍ക്കാറിനെയോ സമീപിക്കാം. നിയമം പിന്‍വലിക്കുക എന്ന ആവശ്യത്തിന് പുറത്ത് എന്തും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നായിരുന്നു മുന്‍പ് തോമറിന്റെ പ്രതികരണം. എന്നാല്‍ ഇത്തവണ നിയമം പിന്‍വലിക്കുന്നത് സംബന്ധിച്ച് യാതൊന്നു കൃഷിമന്ത്രി വ്യക്തമാക്കിയിട്ടില്ല.