കാലടി സംസ്കൃത സർവകലാശാലയിലെ ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.
ഉത്തരപ്പേപ്പർ കാണാതായ വിഷയത്തിൽ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. എന്നാൽ സർവകലാശാലയിലെ പല സിസിടിവികളും പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. സർവകലാശാലയിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാകാം ഉത്തര പേപ്പർ കാണാതായതിന് പിന്നിലെന്നും സംശയമുണ്ട്. കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് കാണാതായ പി. ജി സംസ്കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകൾ പരീക്ഷ വിഭാഗം ഓഫിസിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സർവകലാശാല അധികൃതർ തന്നെയാണ് പേപ്പർ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.