കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പിടി ഉഷാദേവിയാണു ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്തത്. ക്ലെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്ഥിര നിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണു മാറ്റിയതെന്നാണു കണ്ടെത്തൽ. ആരംഭത്തിൽ തട്ടിപ്പു പുറത്തു അറിയാതിരിക്കാൻ രാഷ്ടീയ ഇടപെടൽ നടത്തിയത് ഇവർക്ക് കൂടുതൽ തട്ടിപ്പ് നടത്താൻ സഹായകമായി.
സഹകരണ ബാങ്കുകൾക്ക് നിക്ഷേപങ്ങളിൽ നൽകേണ്ടിയിരുന്ന പലിശ ഇനത്തിൽ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപ മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ഇവർ തട്ടിയെടുത്തെന്നാണു വിവരം. ബാങ്കിലെ ഓഡിറ്റിങ്ങിലാണു തട്ടിപ്പു പുറത്തായത്.
സഹപ്രവർത്തകരുടെ കംപ്യൂട്ടർ ലോഗിനും പാസ്‍വേർഡും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പു നടത്തിയതെന്നാണു സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർ സീറ്റിൽ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കംപ്യൂട്ടറിൽ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നുവത്രെ. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഇതിനു മുൻപു ജോലി ചെയ്തിരുന്ന മറ്റു ബ്രാഞ്ചുകളിലേക്കും ബാങ്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.
എന്നാൽ സിപിഎം അനുകൂല സംഘടനയിലെ നേതാവായ ജീവനക്കാരി ആയതിനാൽ ബാങ്ക് കാര്യമായ നടപടി എടുക്കാതെ ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഗുരുതരമായ ക്രിമിനൽ കുറ്റമെന്ന നിലയിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. കർശന നടപടികൾ എടുക്കാതെ പാർട്ടി അന്വേഷിക്കുന്നതിനാൽ സസ്പെൻഷനിൽ മാത്രം ഒതുക്കുകയാണെന്നാണ് ആരോപണം.
അതേസമയം പ്രശ്നം ശ്രദ്ധയിൽപെട്ടതു മുതൽ കർശന നടപടികൾ എടുക്കുന്നതിനായി ബാങ്ക് അധികൃതർ ശ്രമിച്ചെങ്കിലും രാഷ്ട്രീയ ഇടപെടൽ തടസ്സമായി. പ്രതിക്ഷേധത്തെ തുടർന്ന് ഇപ്പോൾ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവരെ സഹായിച്ചവരും മറ്റു ജീവനക്കാരുടെ പങ്കും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. അതിനാൽ ഗുരുതര അച്ചടക്ക നടപടിക്കായി വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലെ സാധിക്കൂ. സർക്കാരിൻ്റെ റിപ്പോരട്ടിനായി കാത്തിരിക്കുകയാണെന്നു കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.