തൃത്താല ചാലിശ്ശേരിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇൻസ്റ്റഗ്രാമിലൂടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തിയ 50 കാരൻ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലുടെ പരിചയപ്പെട്ടയാളുമായി പതിനാറുകാരി സൗഹൃദത്തിലാവുകയായിരുന്നു.
തനിക്ക് 22 വയസാണെന്നും സെൻറ് ആൽബർട്ട്സ് കോളജിലെ വിദ്യാർഥിയാണെന്നുമാണ് ഇയാൾ കുട്ടിയെ ധരിപ്പിച്ചിരുന്നത്. ബന്ധുവായ 24കാരൻ്റെ ഫോട്ടോയാണ് ഇയാൾ വിദ്യാർഥിനിക്ക് അയച്ചിരുന്നത്. തൻ്റെ മാതാപിതാക്കൾ ബേങ്ക് ഓഫീസർമാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിപ്പിക്കാനായി അമ്മയാണെന്ന് പറഞ്ഞ് തന്റെ കൂട്ടുകാരിയെക്കൊണ്ട് കുട്ടിയുമായി സംസാരിപ്പിച്ചു. തുടർന്ന് കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ഇയാൾ കുട്ടിയുടെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെത്തുടർന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ മനസിലാക്കി.
തുടർന്ന് കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്കടുത്തുള്ള പൂജാരി വളവിനടുത്ത് താമസിക്കുന്ന കൈപ്പടിയിൽ വീട്ടിൽ ദിലീപ് കുമാറി(50)നെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡുകളാണ് ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചത്. പ്രതി മുഖം പ്രദർശിപ്പിക്കാതെ മറ്റൊരു സ്ത്രീയുമായി ഇതേ രീതിയിൽ വർഷങ്ങളോളം സാമൂഹ്യമാധ്യമം വഴി ബന്ധം സ്ഥാപിച്ചിരുന്നു