Type Here to Get Search Results !

സഭാ വക്താവ് ചമഞ്ഞ് തട്ടിപ്പു നടത്തിയ ബിനു ചാക്കോ ബിവറേജ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെയും പ്രതി

 


സിറോമലബാര്‍ സഭയുടെ ‘വക്താവ്’ ചമഞ്ഞ് നിരവധി തട്ടിപ്പുകള്‍ നടത്തിയ ബിനു ചാക്കോ രണ്ടു പതിറ്റാണ്ടിലേറെയായി തട്ടിപ്പു നടത്തുന്നയാളാണെന്ന് വ്യക്തമാകുന്നു. വിവിധ തട്ടിപ്പു കേസിലും മോഷണക്കേസിലുമടക്കം ഇയാള്‍ വിവിധ കാലയളവിലായി ഒരു വര്‍ഷത്തിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്.

സഭയുമായി യാതൊരു ഔദ്യോഗിക ബന്ധവുമില്ലാത്ത ബിനു ചാക്കോ തന്റെ തട്ടിപ്പുകള്‍ക്ക് സഭയെയും ചാനല്‍ ചര്‍ച്ചകളെയും മറയാക്കുകയായിരുന്നു. ഒടുവില്‍ കാതോലിക്കാ സഭയുടെ ശക്തമായ ഇടപെടലാണ് ബിനുവിനെതിരായ പരാതികളില്‍ പോലീസ് നടപടി ഊര്‍ജിതമാക്കിയത്.

ബിനുവിനെതിരായ മുഴുവന്‍ പരാതികളിലും കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് സഭയുടെ കര്‍ശനമായ നിലപാട്. ഇതുപ്രകാരം ഇയാള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ ഭരണപക്ഷത്തുനിന്നും പോലീസിന് നിര്‍ദേശം നല്കിയിട്ടുണ്ട്.

റെയില്‍വേ തട്ടിപ്പില്‍ അഴിയെണ്ണിയത് 3 മാസം
വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ചില കരാറുകരാരില്‍ നിന്നും കോടികള്‍ തട്ടിയ കേസിലാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. അന്നു മൂന്നുമാസത്തോളം ഇയാള്‍ ജയില്‍ വാസം അനുഭവിച്ചിരുന്നു. ഇന്നും ആ കേസിന്റെ വിചാരണ നടക്കുകയാണ്.


ഇതിനു ശേഷവും ഇയാള്‍ നിരവധി തട്ടിപ്പുകളാണ് നടത്തിയത്. കുറഞ്ഞത് ഇതുവരെ അഞ്ചു കോടിയിലേറെ രൂപയുടെ തട്ടിപ്പു ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

വാടക നല്‍കാതെ ഫര്‍ണിച്ചറുകളും കടത്തി
ആദ്യം പിടിയിലായ ശേഷം ഇയാള്‍ തട്ടിപ്പു തുടരുകയായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിച്ചെക്ക് നല്‍കി വടവാതൂരില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തശേഷം മുങ്ങിയ ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്ന് ആ ഫ്‌ലാറ്റില്‍ നിന്നും ഫര്‍ണിച്ചറുകളും ഇയാള്‍ കടത്തിയിരുന്നു.

ബിവറേജസ് മോഷണകേസിലും പ്രതി
പിന്നീട് ഏറ്റുമാനൂരിലെ ബിവറേജസ് ഔട്ടലെറ്റില്‍ മോഷണം നടന്നതിനു പിന്നില്‍ ബിനു ചാക്കോയാണെന്ന് വ്യക്തമായിരുന്നു. മോഷ്ടാവിനെ ഇയാളുടെ കാറില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ എത്തിച്ച ശേഷം കൃത്യം നടത്തി ഇവര്‍ മുങ്ങുകയായിരുന്നു. ആ കേസില്‍ ഏറ്റുമാനൂര്‍ പോലീസും ഇയാളെ അറസ്റ്റു ചെയ്തിരുന്നു.


പാലക്കാട് ഒരു ബസ് ഉടമയില്‍ നിന്നും ദീര്‍ഘദൂര പെര്‍മിറ്റ് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് അഞ്ചുകോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ബസുടമയെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടാണ് ഇയാള്‍ തന്റെ സേവനം വാഗ്ദാനം ചെയ്തത്. ആറുമാസത്തിലേറെ കഴിഞ്ഞിട്ടും തന്റെ കാര്യം നടക്കാതായതോടെയാണ് തട്ടിപ്പു ബസുടമയ്ക്ക് മനസിലായത്.

ഇതു വലിയ വിഷയമായതോടെ വീട്ടുകാര്‍ ഇടപെട്ട് പണം നല്‍കി വിഷയം പരിഹരിക്കുകയായിരുന്നു. പിന്നീടാണ് സിറോമലബാര്‍ സഭയുടെ വിഷയങ്ങളില്‍ ഇടപെട്ട് അതിനെ തട്ടിപ്പിനായി ഉപയോഗിച്ച് തുടങ്ങിയത്. 2018 ശേഷം ഇയാള്‍ കോടികളുടെ തട്ടിപ്പാണ് നടത്തിയത്.

ചാനല്‍ ചര്‍ച്ചകള്‍ തട്ടിപ്പുകള്‍ക്ക് ആക്കം കൂട്ടി
ഇതൊക്കെ തന്റെ ചാനല്‍ ചര്‍ച്ചകളിലെ സാന്നിധ്യം കാട്ടിയായിരുന്നു. സമൂഹത്തിലെ ഉന്നത ശേണികളിലുള്ളവരുമായി വലിയ ബന്ധം ഉണ്ടെന്ന് കാണിക്കാന്‍ അവരെ നിരന്തരം വിളിച്ചും സല്‍ക്കാരം നടത്തിയുമൊക്കെയാണ് ഇയാള്‍ വിശ്വാസം പിടിച്ചു പറ്റിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഭയിലെ വാര്‍ത്തകള്‍ നല്‍കി സോഴ്‌സ് ഉണ്ടാക്കിയും ഇയാള്‍ തന്റെ തട്ടിപ്പുകള്‍ക്ക് മറയുണ്ടാക്കി.

നിലവില്‍ 40 ലേറെ പേര്‍ ബിനു ചാക്കോയ്ക്ക് എതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. തന്റെ സംസാര ശൈലികൊണ്ടും വാക്ചാതുര്യംകൊണ്ടും ആളുകളെ മയക്കുന്നതില്‍ വിദഗ്ദ്ധ നാണ് ഇയാള്‍.

തട്ടിപ്പു നടത്തി ലഭിച്ച പണം ഇയാള്‍ മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.